ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ അടുത്തമാസം നടത്താനിരിക്കെ കടുത്ത സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ). ഇതിന്റെ ഭാഗമായി രാജ്യത്തെ പരീക്ഷകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചു. ജെഇഇ മെയിൻ പരീക്ഷയ്ക്കായി 90 കേന്ദ്രങ്ങളും നീറ്റിനായി 1297 പുതിയ കേന്ദ്രങ്ങളും ഒരുക്കി. ഇതോടെ ജെഇഇ മെയിൻ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 570 ൽ നിന്ന് 660 ആയും നീറ്റിന് 2,546 ൽ നിന്ന് 3843 ആയും ഉയർന്നു. പരീക്ഷ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ ക്ലാസ്സ്‌മുറികളിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കും.
സനിട്ടൈസെർ , മാസ്ക് എന്നിവ നിർബന്ധമാക്കും. ജെഇഇ-മെയിൻ പരീക്ഷ 8 ഘട്ടങ്ങളിലായാണ് നടത്താനിരുന്നത്. ഇത് 12 ഘട്ടങ്ങളിലായാണ് നടത്തുക. കൂടാതെ ഓരോ ഷിഫ്റ്റിലും ഇരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 1.32 ലക്ഷത്തിൽ നിന്ന് 85,000 ആയി കുറയും. ഒരു പരീക്ഷ ഹാളിൽ നീറ്റ് പരീക്ഷ എഴുതാനുള്ള വിദ്യാർത്ഥികളുടെ എണ്ണം 24 ൽ നിന്ന് 12 ആയി കുറച്ചിട്ടുണ്ട്. പരീക്ഷഹാളിന് പുറത്തും സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികളിൽ ആവശ്യം ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയാണ് ജെ.ഇ.ഇ മെയിൻ. നീറ്റ് സെപ്റ്റംബർ 13ന് നടക്കും.