ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. 80 ശതമാനം വിദ്യാർത്ഥികളും പരീക്ഷ എഴുതാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ജെ.ഇ.ഇ മെയിൻ, നീറ്റ് പരീക്ഷകൾ സെപ്റ്റംബറിൽ നടത്താനിരിക്കെ പലയിടത്തും പ്രധിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇതിനോടകം 7.25 ലക്ഷം വിദ്യാർത്ഥികളാണ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ഇവർക്കായി പരീക്ഷ നിശ്ചയിച്ച ദിവസം തന്നെ നടത്തും. 8.58 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്.സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയാണ് ജെ.ഇ.ഇ മെയിൻ. നീറ്റ് പരീക്ഷ സെപ്റ്റംബർ 13 നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക.
ReplyForward |