പുതിയ ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രത്തിന്റെ ഫെഡറൽ ഘടനയെ അപ്രസക്തമാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌

Jul 29, 2020 at 10:24 pm

Follow us on

‌.

തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുമെന്നും ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറലിസത്തിന്റെ നിരാസമാണെന്നും മന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാഭ്യാസ നയം 2020 ഗൗരവമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ കാര്യങ്ങളിൽ പല തരങ്ങളിലാണ് നിലവിൽ ഉള്ളത്. ഓരോ പ്രദേശത്തിന്റെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പലസംസ്ഥാനങ്ങളും മുന്നേറിയത്. ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ സാധ്യത പ്രയോജനപ്പെടുത്താൻ സഹായകമായ നയങ്ങൾ നിലനിന്നതിനാലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നേറാൻ കഴിഞ്ഞത്.

കോത്താരി കമ്മീഷൻ മുന്നോട്ടു വച്ചതും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്ത അക്കാദമിക ഘടനയായ പത്താം ക്ലാസുവരെയുള്ള പൊതുപഠനവും തുടർന്ന് പന്ത്രണ്ടാം ക്ലാസുവരെ വിവിധ ഗ്രൂപ്പുകളായുള്ള പഠനം എന്നത് ഏകപക്ഷീയമായി ഇല്ലാതാക്കുകയും ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. കൂടാതെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങൾ പാടെ തമസ്കരിക്കുന്ന ഒരു നയമാണ് പുതിയ നയമായി വന്നിരിക്കുന്നത്. നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന നിലപാടുകളിൽ മതനിരപേക്ഷത തുടങ്ങിയവ ഒഴിവാക്കിയത് വിദ്യാഭ്യാസത്തിന്റെ വർഗ്ഗീയ വല്ക്കരണത്തിനാണ് എന്ന് ന്യായമായും സംശയിക്കാം. ഇത് ബലപ്പെടുത്തുന്ന പല കാര്യങ്ങളും ഈ നയത്തിൽ കാണാൻ കഴിയും.
അതോടൊപ്പം സ്വകാര്യ പങ്കാളികൾക്ക് വിദ്യാഭ്യസരംഗം തുറന്ന് കൊടുക്കാൻ സഹായകമായ ഘടകങ്ങൾ ഈ നയത്തിൽ ഉടനീളമുണ്ട്. സ്വകാര്യവല്ക്കരണം വഴി പൊതുസ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറ്റം ചെയ്യാൻ ഈ നയം ഇടയാക്കിയേക്കാം.
ഇതേവരെ രാജ്യം കൈക്കൊണ്ട വികേന്ദ്രീകൃതമായ നടത്തിപ്പ് കാര്യങ്ങൾ ഫലത്തിൽ അമിത കേന്ദ്രീകരണത്തിന് ഇടയാക്കുന്ന ഈ നയം വിദ്യാഭ്യാസരംഗത്തെ കുതിപ്പിലേക്കല്ല, കിതപ്പിലേക്കാണ് നയിക്കുകയെന്നും മന്ത്രി സി. രവീന്ദ്രനാഥ്‌ ചൂണ്ടിക്കാട്ടി.

Follow us on

Related News