തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 6623 അങ്കണവാടികള്‍ക്കും 26 മിനി അങ്കണവാടികള്‍ക്കും ഫര്‍ണിച്ചര്‍, മറ്റു ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. 6623 അങ്കണവാടികള്‍ക്ക് 10,000 രൂപ വീതവും 26 മിനി അങ്കണവാടികള്‍ക്ക് 7,000 രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇതില്‍ 60-40 ആനുപാതത്തിലാണ് സംസ്ഥാന വിഹിതം അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്താമാക്കി.
സംസ്ഥാനത്ത് കോവിഡ്-19 രോഗബാധയുണ്ടായ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പ് വലിയ സേവനമാണ് നല്‍കിയത്. അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കി.
സംസ്ഥാനത്തെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതുകൂടാതെ 3 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 2 ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ചു. അങ്കണവാടികള്‍ അടച്ച സാഹചര്യത്തില്‍ 66,000ത്തോളം അങ്കണവാടി ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. കോവിഡ് കാലയളവില്‍ ഇതുവരെ സംസ്ഥാനത്തെ 45 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് ക്ഷേമം ഉറപ്പ് വരുത്തി.