ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകളും കോളജുകളും ഓഗസ്റ്റ് 15-നുശേഷം തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക്. ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഓഗസ്റ്റിൽ തന്നെ സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇതിന് സാഹചര്യങ്ങൾ അനുകൂലമാവണം.
കൊറോണ വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
ജൂലൈ ഒന്നുമുതൽ 15 വരെയാണ് സിബിഎസ്ഇ പരീക്ഷകളും ജൂലൈ ഒന്നുമുതൽ 12 വരെ ഐസിഎസ്ഇ പരീക്ഷകളും നടക്കും. വിദ്യാലയങ്ങൾ തുറക്കാൻ വൈകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഓൺലൈൻ ക്ലാസുകൾ സജ്ജമാക്കേണ്ടി വരും.