പാലക്കാട്: പുലിവേട്ടക്കാരൻ മുരുകന്റെ മയിൽ വാഹനത്തിനും കേരളത്തിന്റെ സ്വന്തം അനവണ്ടിക്കും ഭംഗി അല്പം കൂടിയിട്ടുണ്ട്. അഭിനന്ദിന്റെ കരവിരുതിൽ.. ഈ ലോക്ക് ഡൗൺ കാലം അഭിനന്ദ് വെറുതെ കളയുകയല്ല. വീടിനുള്ളിലെ നിർമ്മാണ ശാലയിൽ വാഹങ്ങൾ ഓരോന്നായി പൂർത്തിയാക്കുകയാണ്. ഒറിജിനലുകളെ വെല്ലുന്ന ചെറുരൂപങ്ങൾ. ആനക്കര മേപ്പാടം കരിവാൻവളപ്പിൽ അശോകന്റെയും സവിതയുടെയും മകനായ അഭിനന്ദാണ് ഈ അവധികാലം വിവിധ വാഹനങ്ങളുടെ മിനിയേച്ചർ നിർമ്മിച്ച് കൗതുകം തീർക്കുന്നത്. കോവിഡ് 19 രോഗബാധ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരുന്ന് മടുത്തതോടെയാണ് ഈ കലാകാരൻ വാഹന നിർമാണത്തിലേക്ക് കടന്നത്.
കെ.എസ്.ആർ.ടി.സി, ടൂറിസ്റ്റ് ബസുകൾ മുതൽ ലോറികൾ വരെയാണ് അഭിനന്ദിന്റെ കൈവിരലുകളിൽ പിറവിയെടുക്കുന്നത്. ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്ന നിർമ്മാണ മികവാണ് ഓരോ വാഹനങ്ങൾക്കും.
ബസ്സുകളുടെ ബോഡി, സീറ്റ്, സ്റ്റീയറിംഗ് , ഗിയർ ലിവർ എന്നിവയ്ക്ക് പുറമെ ഡ്രൈവർമാർ സൂക്ഷിക്കുന്ന കുടിവെള്ള കുപ്പികൾ വരെ അഭിനന്ദ് ബസുകളിൽ ഒരുക്കിയിട്ടുണ്ട്. ഫോം ഷീറ്റും, പാഴ്‍വസ്തുക്കളും ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം.ഫാബ്രിക് പെയിന്റു കൊണ്ടാണ് കളിവണ്ടികൾക്ക് നിറം നല്‍കുന്നത്. എൽ.ഇ.ഡി ബൾബുകൾ കൊണ്ടുള്ള ദീപാലങ്കാരങ്ങളും വാഹനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പത്ത് ദിവസമെടുത്താണ് അഭിനന്ദിന്റെ പണിപ്പുരയിൽ ബസുകളുടെ നിർമ്മാണം പൂർത്തിയാകുന്നത്. നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വണ്ടികളുടെ മാതൃക സ്വന്തമായി ക്യാൻവാസിൽ
വരച്ചുണ്ടാക്കിയതിന്നുശേഷമാണ് ജോലികൾ തുടങ്ങുക. ബസുകൾക്കുപുറമെ
മോഹൽലാലിന്റെ പുലിമുരുകനിലെ \’മയിൽവാഹനം ലോറിയും അഭിനന്ദിന്റെ പണിപ്പുരയിൽ നിർമ്മിച്ച് മനോഹരമാക്കിയിട്ടുണ്ട്.എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയാണ് അഭിനന്ദ്.