തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ആരംഭിച്ച ഓൺലൈൻ അഡ്മിഷൻ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അധികൃതർ.
ചില സ്കൂളുകൾ വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും. സ്വന്തമായി ചെയ്യാനറിയാത്ത രക്ഷിതാക്കൾ അതിനുവേണ്ടി പുറത്തിറങ്ങി ജനങ്ങള്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ടായാല്‍ സ്കൂൾ പ്രധാനാദ്ധ്യാപകർ നടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത് വ്യാജ വാർത്തയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ ഒരു ഉത്തരവ് നൽകിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ \’സ്കൂൾ വാർത്തയെ\’ അറിയിച്ചു. ഓൺലൈൻ അഡ്മിഷൻ നടത്തുന്ന കാര്യത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരോട് ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാർ വഴി പ്രധാനാദ്ധ്യാപകർക്ക് നല്‍കുവാനും ഡിജിഇ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആയതിനാല്‍ അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർ അത് നിർത്തിവെക്കേണ്ടതാണെന്നും ആയത് നിര്‍ത്തിവെച്ച വിവരം മെയില്‍ വഴി മേലാപ്പീസുകളിലേക്ക് അറിയിക്കേണ്ടതാണെന്നും ഡിഡിഇ അറിയിച്ചിട്ടുണ്ട് എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതനുസരിച്ച് മലപ്പുറം ജില്ലയിലെ പല സ്കൂളുകളിലും ഓൺലൈൻ അഡ്മിഷൻ നടപടികൾ ഇന്നലെ നിർത്തി വച്ചിരുന്നു.