തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ അടക്കമുള്ള വനിതാ ജീവനക്കാര്‍ക്ക് പ്രസവാനുകൂല്യം അനുവദിച്ചു സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പ്രസവാ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇന്ത്യയിൽ ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഇതുവരെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാർക്കുള്ള വനിതാദിന സമ്മാനമായി പുതിയ നടപടി. നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച അല്ലെങ്കിൽ 6 മാസം ശമ്പളത്തോടെയുള്ള അവധി ലഭിക്കും. ഇതിനു പുറമെ ചികിത്സാ ആവശ്യങ്ങള്‍ക്കായി സ്കൂൾ മാനേജ്‍മെന്റ് 3500 രൂപ അനുവദിക്കുകയും വേണം.